Wednesday, 10 July 2013

6. മരണം .

കുത്തനെ  നിർത്തിയ  ബ്ലേഡിൽ
കുത്തനെ നോക്കിയാൽ കാണുന്ന
നേർവരയത്രേ മരണം!

മിന്നിത്തിളങ്ങുന്നൊരാ വരയിൽ
തൊട്ടുവെങ്കിൽ ചോരപ്രളയം .
 ഈ നേർവരയാണ് മരണം !

രോഗിതൻ ശയ്യയ്ക്കു കാവലിരിക്കുന്ന
ബന്ധുബലത്തിനും ,
സ്റ്റെതസ്കൊപ്പു തൂങ്ങുന്ന തൂവെള്ളക്കോട്ടിന്റെ-
യുള്ളിൽ മിടിയ്ക്കുന്ന വൈദ്യന്റെ ഹൃത്തിനും,
കൊതുകുകൾ  തോല്ക്കുന്ന വലയിട്ട ജനലിനും,
തടയിടാനാകാതെ ,
ശയ്യയിൽ നീണ്ടെത്തും,
നേർവരയാകുന്നു മരണം !

ജീവന്റെയാദ്യക്കരച്ചിലിൽ നീണ്ടെത്തി ,
പെറ്റമ്മയെക്കരയിയ്ക്കും,
നെറികെട്ട നേർവരയാകുന്നു മരണം!

ലക്‌ഷ്യം കുറിച്ചിട്ട്,
ഇരയെത്തും വരെയൊട്ടു കാത്തൊന്നിരുന്നിട്ട് ,
ഋജുവായി നീളുന്ന ലേസർ കിരണമായ് ,
വന്നെത്തുവതത്രേ മരണം!

ഇനിയും പലതാണു മരണം:
സിക്സർ പറത്തുവാൻ പന്തൊന്നെറിഞ്ഞിട്ട് ,
പിന്നത്തെ പന്തിലാ കുറ്റി തെറിപ്പിയ്ക്കും,
ഫാസ്റ്റു ബൗളറാകുന്നു മരണം!

ആവോളം മേയുവാൻ വിട്ടിട്ടു പെട്ടെന്ന്,
കത്തിവയ്ക്കുന്ന കാശാപ്പുകാരൻ  തന്നെ മരണം!

കുളിർകാറ്റിലാട്ടി, മാനത്തേയ്ക്ക് പോറ്റി,
വന്കാറ്റായ് വന്നു കടപുഴക്കുന്നൊരു-
ക്രൂരവിനോദം മരണം!

വിട്ടയച്ചിട്ടു പിന്നാമ്പുറം നോക്കി,
വെടിവച്ചു വീഴ്ത്തുന്ന,
ഭീകരനാകുന്നു മരണം!

ഭീരുവിന്നുള്ളിൽ കുടിയിരുന്നിട്ടു-
രാപകൽ നീറ്റുന്ന,
ദുഷ്ചിന്തയാകുന്നു മരണം!

കൂസലില്ലാത്തൊരു മർത്ത്യന്റെ ,
പിന്നാലെ കൂടി,
തക്കം വരുമ്പോൾ പ്രഹരിച്ചമർത്തുന്നോ-
രിരുട്ടടിയാകുന്നു മരണം!

എത്ര തടുത്താലും
കാന്തമായ് സ്പന്ദിയ്ക്കും
ഇരുളിൻ കിടങ്ങാണ് മരണം!

എല്ലാമറിഞ്ഞിട്ടും
മരണത്തെയിന്നെന്റെ കൂട്ടായ് കരുതുന്ന-
മൂഡനോ ചതുരനോ ഞാൻ!

             ***

2 6 / 5 / 1 9 9 8 

Sunday, 7 July 2013

5 .തീരുമാനം

 


പറയു നീയെന്റെ ആത്മമിത്രമേ,
ചപലമല്ലേയിന്നെന്റെ മോഹം?
ചവിട്ടിനിൽക്കുവാൻ പൂഴിയില്ലാത്ത്ത ഞാൻ ,
പൂതി കൊണ്ടിന്നെന്തു നേടുവാൻ?

എത്രനാൾ  ഞാനെന്റെ കണ്ണുകൾ
അനന്തതയിലേക്കു പായിച്ചു നിർത്തി!
കണ്ടില്ല കരിമഷിക്കണ്ണിൻ തിളക്കവും,
കേട്ടില്ലിളം കാലിൻ ചിലങ്കക്കിലുക്കവും.

ഗൃഹസ്ഥനാകുവാൻ കിനാവ്‌ കണ്ടില്ല,
മനുഷ്യനാകുവാൻ പഴുതുകൾ തേടി;
ഒളിപ്പോരിനെത്തിയ കാമദേവനെ
അവഗണിച്ചു ഞാൻ പിണക്കിയോടിച്ചു.

ഒടുവിൽ ഞാനെന്റെ മിഴികൾ താഴ്ത്തിയോ-
രിളം മനസ്സിന്റെ തരളതയിൽ;
സ്വയമറിയാതെ പുതഞ്ഞു പോയിനി
തിരിഞ്ഞു മാറുവാൻ മനസ്സുമൊട്ടില്ല!

മനസ്സ് പിന്നോട്ടടിച്ചു പതിനാറി-
ന്നസ്ഥിപഞ്ജരം കണ്ടെടുക്കുന്നു!
അതേ മനപ്പിടച്ചിലിൽ സദാ
വിചാരങ്ങൾ കൂടിപ്പിണഞ്ഞു നോവുന്നു.

പുതുപ്രണയത്തിൻ ഭവിഷ്യത്തു  നോക്കി
സ്വയം ഭാവിയെ മറന്നു പോകുന്നു;
കാറ്റടിക്കുന്ന കുളുർമയിൽ പോലും
പ്രണയിനി തന്റെ ശ്വാസം മണക്കുന്നു.

മറുക്ഷണമോർക്കു സ്നേഹത്തിനിക്കാലം
വിലയിടിവത്രേ ലോകനീതിയിൽ ;
ധനമെന്ന രണ്ടക്ഷരത്തിന്റെ
ധ്വനി മുഴങ്ങുമീ പാരിലാകെയും.

വയ്യെനിക്കെന്നാലുമോടിയൊളിക്കുവാൻ ,
വരും വരായ്കകൾ കരുതി നേരിടാം;
മനസ്സിലെ ശരി കുരുതി നല്കിയി-
ട്ടിണ പുതുക്കുവാൻ ഉരുവല്ല ഞാൻ!

              *****

1 9 / 5 / 1 9 9 8 

4. (അതുനാധന) സ്നേഹം

 


ചന്ദ്രന്റെ  ചൂടു പോലെ ,
കുയിലിന്റെ കൂടു പോലെ,
ചെമ്പരത്തിയുടെ പൂമണം പോലെ ,
 തെണ്ടിയുടെ കുമ്പസാരം പോലെ ,
മൂകന്റെ പാട്ടുപോലെ ,
പെരുമഴയിൽ തീവെയിൽ പോലെ,
കൊടും വെയിലിൽ ആലിപ്പഴവർഷം പോലെ,
ചായക്കോപ്പയിൽ കൊടുങ്കാറ്റുപോലെ,
കാതുപിളർക്കുന്ന നിശ്ശബ്ദത പോലെ,
മനുഷ്യന്റെ സ്നേഹം!

സ്വാർഥത്തിന്റെ പ്രകാശം പതിച്ചാൽ ,
സ്നേഹം ചന്ദ്രനെപ്പോലെ,
സ്വാർഥം കഴിഞ്ഞാൽ ,
ഗ്രഹണം പിടിച്ച സൂര്യനെപ്പോലെ.

പ്രകടനമാകുന്ന സ്നേഹം
ഗന്ധമില്ലാത്തതാണു ;
ഒഴുകാൻ മടിക്കുന്ന
മഞ്ഞുറവയാണു  സ്നേഹം.

വെയിലിന്റെ ഊഷ്മളത
ഇന്നത്തെ സ്നേഹത്തിനില്ല;
റൂഷിട്ട ശവത്തിന്റെ
ചന്തവും മരവിപ്പുമാണതിനു.

ഇന്ന് സ്നേഹം തൊട്ടാവാടിയല്ല;
വാടാത്ത, വിടരാത്ത പ്ലാസ്റ്റിക് പുഷ്പമാണ്‌.

സിനിമയിൽ
നായികാനായകർക്കു മരം ചുറ്റാനുള്ള
ഒഴികഴിവാണ് സ്നേഹം!

രാഷ്ട്രീയക്കാരന്
പണത്തിന്റെ, പദവിയുടെ, പര്യായമാണ് സ്നേഹം!

കച്ചവടത്തിൽ
കള്ളത്തൂക്കിനുള്ള വെള്ളപൂശാണ് സ്നേഹം!

ചൂഷിതന്
ദൗർബല്യം എന്ന ഒഴിയാബാധയാണ് സ്നേഹം!

കുമാരിമാർക്ക്
പ്രേതത്തെക്കാൾ ഭീതിദമാണ്  പ്രേമം !

സ്നേഹം...
സുഖസ്വപ്നത്തോളം സുഖദമാകുന്നു;
പ്രചോദനമാകുന്നു,
പക്ഷെ സങ്കല്പമാകുന്നു;
അയഥാർഥമാകുന്നു;
അതിനാൽ ,
ഞാനീ സ്നേഹവിലാപം
എന്നിലേക്കൊതുക്കുന്നു.

              ***


(2 2 / 5 / 1 9 9 8 )


Saturday, 6 July 2013

3.ധൈര്യം

  

കള്ളം ചെയ്യാനുളള ചോദനയല്ല ധൈര്യം ,
ദുർബലനോട്  എതിർക്കുന്നതല്ല ,
കള്ളു കുടിച്ചു തെറി പറയുന്നതല്ല ,
വീംബു പറയാനുള്ള പിടിപ്പുകേടുമല്ല ധൈര്യം .

ശരിയോടെന്നും അതെയെന്നു ചൊല്ലാൻ ,
ശരികേടു വേണ്ടെന്നു വയ്ക്കാൻ ,
വിശ്വസിക്കുന്നവനോട് ഉള്ളു  തുറക്കാൻ ,
ഉള്ളിലെ ഒഴുക്കിനോടു ചേർന്നൊഴുകാൻ ,
യാഥാർഥ്യം മനസ്സിലാക്കാൻ ,
തന്നോടുതന്നെ നീതി പുലർത്താൻ ,
ചിലർക്കു മാത്രമുള്ള കഴിവാണ് ധൈര്യം.
                       ****


5/ 5/ 1998