Saturday, 31 August 2013

11. ഉഷ്ണമഴ


മഴതാളം കേള്‍ക്കുംബോള്‍
ദ്രുതതാളം ഹ്രിദയത്തില്‍
ഒരു തീച്ചൂടുണരുന്നു
ദഹനാംശം തിരയുന്നു.

സിരകള്‍ കാട്ടില്‍ പടരും
അതിബലമാം ലതകള്‍ പോല്‍
പിണയാനൊരു ഗതി തേടൂ
അഹമിഹയാ കുതികൊള്‍വൂ

ജലധൂളിയില്‍ മഴവില്ലുകള്‍
പ്രണയത്തിന്‍ നിറമേറ്റേ
ഗതകാലം നല്‍ സ്മ്രിതിയാ-
യുള്ളില്‍ തിറ പാടുന്നു.

ശീതക്കാറ്റുടനെത്തീ-
യുള്‍ച്ചൂടു കുളിര്‍ക്കാനായ്
ചെറുരോമച്ചുവടുകളില്‍
വിടവുകളില്‍ മുകരുന്നു.

ജ്രിംഭിയ്ക്കും മെയ്മുകളില്‍
മൂടാന്‍ മറുമെയ്യില്ലാ-
തലയുന്നു മനോമുകുരം
പിടയും ദുര്‍ബലഗാത്രം.

മിന്നലുകള്‍ കുഴമണ്ണില്‍
പുതുപാത തുറക്കുംബോള്‍‍
മഴനീരതി ദ്രുതഗതിയില്‍ 
ഭൂഗര്‍ഭമണയ്ക്കുംബോള്‍.

ചിന്തകളെന്‍ നെഞ്ചുള്ളില്‍
ഇടമുറിയാതെ കിതയ്ക്കുംബോള്‍
ശയ്യയിലെന്‍ തപഗാത്രം
നീരാവിയുതിര്‍ക്കുംബോള്‍

എവിടെവിടെ പ്രിയസഖി നീ
പതയുന്നെന്‍ കാമനകള്‍
വിരഹത്തിന്‍ മരുമണലില്‍ 
ചുടുമഴയായ് പെയ്തുറയാന്‍.


(19/08/1998)

Wednesday, 28 August 2013

10.കവി

ചെയ്യുന്നതെല്ലാം തെറ്റും
ചൊല്ലുന്നതെല്ലാം പിഴവും
കാണുന്നതെല്ലാം കനവും
ഓര്‍ക്കുന്നതെല്ലാം ഭ്രാന്തും:
കവിലക്ഷണമിതെങ്കില്‍
ഞാനെന്നേ കവിയായി!


25 / 06/ 1998 


Wednesday, 21 August 2013

9. കള്ളവോട്ട്.

വോട്ടെന്നാല്‍:
നെയ്യപ്പം പോലെയും
നെല്ലരി പോലെയും
ആളെണ്ണം കൂടിയാല്‍
തീരുന്ന സാധനം!

വോട്ടു കൊടുക്കുവാന്‍
നേരത്തെ പോകണം,
നേരം വൈകിയാല്‍
ആളൊട്ടു മാറിയാല്‍
ആരുണ്ടു വോട്ടിന്റെ
ഈച്ചയടിയ്ക്കുവാന്‍?

ആര്‍ത്തി പെരുത്തവര്‍,
അധികാരക്കൊതിയിട്ടച്ചവര്‍,
ആരാന്റെ വോട്ടെല്ലാം
വെട്ടി വിഴുങ്ങുംബോള്‍
കണ്ടില്ല ഞാനെന്ന
ഭാവം നടിയ്ക്കുന്നു,
പാറാവു ജോലിയില്‍
കാക്കി ധരിച്ചവര്‍!

ഇതു ജനാധിപത്യത്തിന്‍
പദസേവയാകുന്നു,
വോട്ടിന്റെ പേരിലീ
പാഴ്നട വേണ്ടിനി.

വോട്ടിന്റെ കുത്തക 
പാര്‍ട്ടിക്കു നല്‍കുക,
സ്വസ്ഥമായ് ടീവീയ്ക്കു 
മുന്നിലിരിയ്ക്കുക.
ഭരണം നടത്തുവാന്‍
നെഞ്ചൂക്കുണ്ടെങ്കില്‍
ഭരണം പിടിയ്ക്കുവാന്‍
കയ്യൂക്കു വേണ്ടയോ!


( 28/ 06/ 1998)


8. പെരുമഴ

പള്ളിക്കൂടം വിട്ടിറങ്ങുന്ന
ഇത്തിരിക്കുഞ്ഞന്മാരുടെ ആരവത്തോടെ,
ഇരംബിയാര്‍ത്തു കുതിച്ചിറങ്ങുന്ന
വിമാനം പോലെ,
പെട്ടെന്നുയര്‍ന്നു തലയ്ക്കുമീതേ പതിയ്ക്കുന്ന
തിരമാല പോലെ,
കെട്ടുവിട്ട നിയന്ത്രണം പോലെ,
പട്ടാളച്ചിട്ടയില്‍...
നേര്‍വരയില്‍...
നിരന്നു മുന്നേറുന്ന പെയ്ത്തുയാത്ര--
പെരുമഴ!


(25/ 06/ 1998)

Tuesday, 20 August 2013

7. ബീഡിപ്പുക.

           


നേരത്തു വന്നെത്താ-വണ്ടിയെക്കാത്തെന്റെ
യായുസ്സുരുകുംബോള്‍,

എതിരേയിരിയ്ക്കുന്ന പെണ്‍കുട്ടി തന്‍
പരീക്ഷാനേരമോര്‍ത്തു കണ്ണുതുടയ്ക്കുംബോള്‍,

ആശുപത്രിമുറ്റത്തു നീളുന്ന വരിയില്‍ താന്‍
പിന്നോക്കമാകുമെന്നോര്‍ത്തു
പുലംബിയാ വ്രിദ്ധ മടുക്കുംബോള്‍,

മധ്യേയിരിക്കുന്ന വ്രിദ്ധന്റെ ചുണ്ടു
പിളര്‍ന്നിട്ടു പൊങ്ങിപ്പരക്കുന്നു
നീലിച്ച ബീഡിപ്പുക!

വൈകുന്ന വണ്ടിയെശ്ശാസിച്ച നാവുകള്‍
സ്വന്തം വിധിയോര്‍ത്തു ഖേദിച്ച മനസ്സുകള്‍
എല്ലാം നിശ്ശബ്ദമീ ബീഡിപ്പുകക്കീഴില്‍!

ഒടുവിലിന്നാട്ടിലെ യാത്രതന്‍ ക്ലേശത്തെ-
യൊന്നാകെയുള്‍ക്കൊണ്ടൂളിയിട്ടെത്തിയ വണ്ടിയും
പാതിയ്ക്കു വച്ചിനി വയ്യെന്നു ചൊന്നതും
അവസരം പാര്‍ത്തിരുന്നെന്ന പോല്‍ വണ്ടിയില്‍
വന്നു നിറയുന്നു ബീഡിപ്പുക!

വൈകിട്ടൊരിത്തിരി വായു നുകരുവാന്‍
മണ്‍പാതയേറിക്കവാത്തു നടത്തവേ,
എതിരേവന്ന കുമാരനുമെന്‍ മുഖ-
ത്താഞ്ഞൂതി വിട്ടതും ബീഡിപ്പുക!

രാത്രിയിലുത്സവ മേളം മുറുകവെ,
അംബലമുറ്റത്തു പിന് വീളി പേടിച്ചു ചമ്രം പടയവെ,
മുന്നിലും പിന്നിലും സറ്വമെന്‍ ചുറ്റിലും
പടരുന്നു നീലിച്ച ബീഡിപ്പുക!

ശ്വാസം മടുത്തു ഞാന്‍ പുറലോകമണയുവാന്‍
പഴുതു തിരക്കവെ
ഉള്‍വിളി പോലെന്തോ വന്നു പതിച്ചെന്റെ ചെവി രണ്ടിലും:
“സര്‍വത്രവ്യാപിയാമിപ്പുകബീഡിയെ-
പ്പേടിച്ചുപോയെങ്ങു നീയൊളിയ്ക്കും?
കാണുക ദൈവത്തിന്‍ സാന്നിദ്ധ്യമിപ്പുക-
ക്കെട്ടില്‍ നീ ബീഡിയ്ക്കു കൈ കൂപ്പുക!”


(31/05/1998)