ചന്ദ്രന്റെ ചൂടു പോലെ ,
കുയിലിന്റെ കൂടു പോലെ,
ചെമ്പരത്തിയുടെ പൂമണം പോലെ ,
തെണ്ടിയുടെ കുമ്പസാരം പോലെ ,
മൂകന്റെ പാട്ടുപോലെ ,
പെരുമഴയിൽ തീവെയിൽ പോലെ,
കൊടും വെയിലിൽ ആലിപ്പഴവർഷം പോലെ,
ചായക്കോപ്പയിൽ കൊടുങ്കാറ്റുപോലെ,
കാതുപിളർക്കുന്ന നിശ്ശബ്ദത പോലെ,
മനുഷ്യന്റെ സ്നേഹം!
സ്വാർഥത്തിന്റെ പ്രകാശം പതിച്ചാൽ ,
സ്നേഹം ചന്ദ്രനെപ്പോലെ,
സ്വാർഥം കഴിഞ്ഞാൽ ,
ഗ്രഹണം പിടിച്ച സൂര്യനെപ്പോലെ.
പ്രകടനമാകുന്ന സ്നേഹം
ഗന്ധമില്ലാത്തതാണു ;
ഒഴുകാൻ മടിക്കുന്ന
മഞ്ഞുറവയാണു സ്നേഹം.
വെയിലിന്റെ ഊഷ്മളത
ഇന്നത്തെ സ്നേഹത്തിനില്ല;
റൂഷിട്ട ശവത്തിന്റെ
ചന്തവും മരവിപ്പുമാണതിനു.
ഇന്ന് സ്നേഹം തൊട്ടാവാടിയല്ല;
വാടാത്ത, വിടരാത്ത പ്ലാസ്റ്റിക് പുഷ്പമാണ്.
സിനിമയിൽ
നായികാനായകർക്കു മരം ചുറ്റാനുള്ള
ഒഴികഴിവാണ് സ്നേഹം!
രാഷ്ട്രീയക്കാരന്
പണത്തിന്റെ, പദവിയുടെ, പര്യായമാണ് സ്നേഹം!
കച്ചവടത്തിൽ
കള്ളത്തൂക്കിനുള്ള വെള്ളപൂശാണ് സ്നേഹം!
ചൂഷിതന്
ദൗർബല്യം എന്ന ഒഴിയാബാധയാണ് സ്നേഹം!
കുമാരിമാർക്ക്
പ്രേതത്തെക്കാൾ ഭീതിദമാണ് പ്രേമം !
സ്നേഹം...
സുഖസ്വപ്നത്തോളം സുഖദമാകുന്നു;
പ്രചോദനമാകുന്നു,
പക്ഷെ സങ്കല്പമാകുന്നു;
അയഥാർഥമാകുന്നു;
അതിനാൽ ,
ഞാനീ സ്നേഹവിലാപം
എന്നിലേക്കൊതുക്കുന്നു.
***
(2 2 / 5 / 1 9 9 8 )
No comments:
Post a Comment