Sunday, 7 July 2013

5 .തീരുമാനം

 


പറയു നീയെന്റെ ആത്മമിത്രമേ,
ചപലമല്ലേയിന്നെന്റെ മോഹം?
ചവിട്ടിനിൽക്കുവാൻ പൂഴിയില്ലാത്ത്ത ഞാൻ ,
പൂതി കൊണ്ടിന്നെന്തു നേടുവാൻ?

എത്രനാൾ  ഞാനെന്റെ കണ്ണുകൾ
അനന്തതയിലേക്കു പായിച്ചു നിർത്തി!
കണ്ടില്ല കരിമഷിക്കണ്ണിൻ തിളക്കവും,
കേട്ടില്ലിളം കാലിൻ ചിലങ്കക്കിലുക്കവും.

ഗൃഹസ്ഥനാകുവാൻ കിനാവ്‌ കണ്ടില്ല,
മനുഷ്യനാകുവാൻ പഴുതുകൾ തേടി;
ഒളിപ്പോരിനെത്തിയ കാമദേവനെ
അവഗണിച്ചു ഞാൻ പിണക്കിയോടിച്ചു.

ഒടുവിൽ ഞാനെന്റെ മിഴികൾ താഴ്ത്തിയോ-
രിളം മനസ്സിന്റെ തരളതയിൽ;
സ്വയമറിയാതെ പുതഞ്ഞു പോയിനി
തിരിഞ്ഞു മാറുവാൻ മനസ്സുമൊട്ടില്ല!

മനസ്സ് പിന്നോട്ടടിച്ചു പതിനാറി-
ന്നസ്ഥിപഞ്ജരം കണ്ടെടുക്കുന്നു!
അതേ മനപ്പിടച്ചിലിൽ സദാ
വിചാരങ്ങൾ കൂടിപ്പിണഞ്ഞു നോവുന്നു.

പുതുപ്രണയത്തിൻ ഭവിഷ്യത്തു  നോക്കി
സ്വയം ഭാവിയെ മറന്നു പോകുന്നു;
കാറ്റടിക്കുന്ന കുളുർമയിൽ പോലും
പ്രണയിനി തന്റെ ശ്വാസം മണക്കുന്നു.

മറുക്ഷണമോർക്കു സ്നേഹത്തിനിക്കാലം
വിലയിടിവത്രേ ലോകനീതിയിൽ ;
ധനമെന്ന രണ്ടക്ഷരത്തിന്റെ
ധ്വനി മുഴങ്ങുമീ പാരിലാകെയും.

വയ്യെനിക്കെന്നാലുമോടിയൊളിക്കുവാൻ ,
വരും വരായ്കകൾ കരുതി നേരിടാം;
മനസ്സിലെ ശരി കുരുതി നല്കിയി-
ട്ടിണ പുതുക്കുവാൻ ഉരുവല്ല ഞാൻ!

              *****

1 9 / 5 / 1 9 9 8 

No comments:

Post a Comment