Saturday, 31 August 2013

11. ഉഷ്ണമഴ


മഴതാളം കേള്‍ക്കുംബോള്‍
ദ്രുതതാളം ഹ്രിദയത്തില്‍
ഒരു തീച്ചൂടുണരുന്നു
ദഹനാംശം തിരയുന്നു.

സിരകള്‍ കാട്ടില്‍ പടരും
അതിബലമാം ലതകള്‍ പോല്‍
പിണയാനൊരു ഗതി തേടൂ
അഹമിഹയാ കുതികൊള്‍വൂ

ജലധൂളിയില്‍ മഴവില്ലുകള്‍
പ്രണയത്തിന്‍ നിറമേറ്റേ
ഗതകാലം നല്‍ സ്മ്രിതിയാ-
യുള്ളില്‍ തിറ പാടുന്നു.

ശീതക്കാറ്റുടനെത്തീ-
യുള്‍ച്ചൂടു കുളിര്‍ക്കാനായ്
ചെറുരോമച്ചുവടുകളില്‍
വിടവുകളില്‍ മുകരുന്നു.

ജ്രിംഭിയ്ക്കും മെയ്മുകളില്‍
മൂടാന്‍ മറുമെയ്യില്ലാ-
തലയുന്നു മനോമുകുരം
പിടയും ദുര്‍ബലഗാത്രം.

മിന്നലുകള്‍ കുഴമണ്ണില്‍
പുതുപാത തുറക്കുംബോള്‍‍
മഴനീരതി ദ്രുതഗതിയില്‍ 
ഭൂഗര്‍ഭമണയ്ക്കുംബോള്‍.

ചിന്തകളെന്‍ നെഞ്ചുള്ളില്‍
ഇടമുറിയാതെ കിതയ്ക്കുംബോള്‍
ശയ്യയിലെന്‍ തപഗാത്രം
നീരാവിയുതിര്‍ക്കുംബോള്‍

എവിടെവിടെ പ്രിയസഖി നീ
പതയുന്നെന്‍ കാമനകള്‍
വിരഹത്തിന്‍ മരുമണലില്‍ 
ചുടുമഴയായ് പെയ്തുറയാന്‍.


(19/08/1998)

No comments:

Post a Comment