Tuesday, 20 August 2013

7. ബീഡിപ്പുക.

           


നേരത്തു വന്നെത്താ-വണ്ടിയെക്കാത്തെന്റെ
യായുസ്സുരുകുംബോള്‍,

എതിരേയിരിയ്ക്കുന്ന പെണ്‍കുട്ടി തന്‍
പരീക്ഷാനേരമോര്‍ത്തു കണ്ണുതുടയ്ക്കുംബോള്‍,

ആശുപത്രിമുറ്റത്തു നീളുന്ന വരിയില്‍ താന്‍
പിന്നോക്കമാകുമെന്നോര്‍ത്തു
പുലംബിയാ വ്രിദ്ധ മടുക്കുംബോള്‍,

മധ്യേയിരിക്കുന്ന വ്രിദ്ധന്റെ ചുണ്ടു
പിളര്‍ന്നിട്ടു പൊങ്ങിപ്പരക്കുന്നു
നീലിച്ച ബീഡിപ്പുക!

വൈകുന്ന വണ്ടിയെശ്ശാസിച്ച നാവുകള്‍
സ്വന്തം വിധിയോര്‍ത്തു ഖേദിച്ച മനസ്സുകള്‍
എല്ലാം നിശ്ശബ്ദമീ ബീഡിപ്പുകക്കീഴില്‍!

ഒടുവിലിന്നാട്ടിലെ യാത്രതന്‍ ക്ലേശത്തെ-
യൊന്നാകെയുള്‍ക്കൊണ്ടൂളിയിട്ടെത്തിയ വണ്ടിയും
പാതിയ്ക്കു വച്ചിനി വയ്യെന്നു ചൊന്നതും
അവസരം പാര്‍ത്തിരുന്നെന്ന പോല്‍ വണ്ടിയില്‍
വന്നു നിറയുന്നു ബീഡിപ്പുക!

വൈകിട്ടൊരിത്തിരി വായു നുകരുവാന്‍
മണ്‍പാതയേറിക്കവാത്തു നടത്തവേ,
എതിരേവന്ന കുമാരനുമെന്‍ മുഖ-
ത്താഞ്ഞൂതി വിട്ടതും ബീഡിപ്പുക!

രാത്രിയിലുത്സവ മേളം മുറുകവെ,
അംബലമുറ്റത്തു പിന് വീളി പേടിച്ചു ചമ്രം പടയവെ,
മുന്നിലും പിന്നിലും സറ്വമെന്‍ ചുറ്റിലും
പടരുന്നു നീലിച്ച ബീഡിപ്പുക!

ശ്വാസം മടുത്തു ഞാന്‍ പുറലോകമണയുവാന്‍
പഴുതു തിരക്കവെ
ഉള്‍വിളി പോലെന്തോ വന്നു പതിച്ചെന്റെ ചെവി രണ്ടിലും:
“സര്‍വത്രവ്യാപിയാമിപ്പുകബീഡിയെ-
പ്പേടിച്ചുപോയെങ്ങു നീയൊളിയ്ക്കും?
കാണുക ദൈവത്തിന്‍ സാന്നിദ്ധ്യമിപ്പുക-
ക്കെട്ടില്‍ നീ ബീഡിയ്ക്കു കൈ കൂപ്പുക!”


(31/05/1998)

No comments:

Post a Comment